ആലപ്പുഴ: നഗരത്തിന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്‍റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 92 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴയുടെ പ്രധാന കനാലുകളുടെ ഇരുകരകളിലും സൗന്ദര്യവൽക്കരണം നടത്തുന്നത്. സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം തുടങ്ങി ധാരാളം സംവിധാനങ്ങൾ കനാൽ കരകളിൽ സജ്ജമാക്കും.
കടൽപ്പാലവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് പുതിയ രീതി അവലംബിക്കും. പാലത്തിൽ റസ്റ്ററന്‍റുകൾ ഉണ്ടാകും. ടൂറിസ്റ്റുകൾക്ക് അവിടേക്ക് നടന്നുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായ വലിയ നിർമാണ പ്രവർത്തനമാണ് നടത്തുക. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
ബൈപാസിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ പണി പൂർത്തീകരിച്ച ശേഷം മാത്രമേ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ പൂർത്തീകരിക്കാൻ കഴിയൂ. ജൂൺ, ജൂലൈ മാസത്തോടു കൂടി ദേശീയപാതയുടെ പണി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.